ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ച ഏറ്റവും പ്രധാനപ്പെട്ട സ്വതന്ത്ര സ്ഥാപനങ്ങളിലൊന്നാണ് പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി). ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം വളരെ വ്യക്തമാണ്. സർക്കാർ ജോലി ഒരു വിഭാഗത്തിന്റെ അവകാശമല്ല; യോഗ്യതയുള്ള എല്ലാ പൗരന്മാർക്കും തുല്യ അവസരം ലഭിക്കണം. ഭരണഘടനയുടെ പതിനാറാം അനുച്ഛേദം ഉറപ്പുനൽകുന്ന ‘പൊതുതൊഴിലിലെ തുല്യാവകാശം’ യാഥാർഥ്യമാക്കുന്ന സ്ഥാപനമാണ് പബ്ലിക് സർവീസ് കമ്മീഷൻ.
ഭരണഘടനയുടെ വിശ്വസ്ത കാവൽക്കാരൻ
അതുകൊണ്ട് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ നടത്തുന്ന സ്ഥാപനം മാത്രമല്ല, രാജ്യത്തിന്റെ ഭരണസംവിധാനത്തിലേക്ക് ഏറ്റവും യോഗ്യരായ ആളുകളെ കണ്ടെത്തി നിയമിക്കുന്ന ഭരണഘടനയുടെ വിശ്വസ്ത കാവൽക്കാരനുമാണ്. കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന ഓരോ റാങ്ക് ലിസ്റ്റും ഒരു വ്യക്തിയുടെ ഭാവി മാത്രമല്ല, വരുംതലമുറകളിലെ ഭരണസംവിധാനത്തിന്റെ ഗുണനിലവാരവും നിർണയിക്കുന്നു. ഇത്രയും വലിയ ഉത്തരവാദിത്വമുള്ള ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം ജനങ്ങളുടെ പൂർണ വിശ്വാസം നേടേണ്ടതാണ്.
പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം, റാങ്ക് ലിസ്റ്റ്, നിയമന നടപടികൾ, ഭരണപരമായ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് എന്തെങ്കിലും പരാതികളോ ആരോപണങ്ങളോ ഉയരുമ്പോൾ അവയെ ഗൗരവത്തോടെ പരിശോധിക്കണം. ആരോപണം ഉയർന്നു എന്നതുകൊണ്ട് അത് സത്യമാണെന്ന് കരുതാൻ കഴിയില്ല. അതേസമയം, ആരോപണങ്ങളെ അവഗണിക്കുന്നതും ശരിയല്ല. തുറന്ന സമീപനത്തിലൂടെയും സുതാര്യമായ അന്വേഷണത്തിലൂടെയും മാത്രമേ ഒരു ഭരണഘടനാ സ്ഥാപനത്തിന് തന്റെ വിശ്വാസ്യത നിലനിർത്താൻ കഴിയൂ.
ഭരണസംവിധാനത്തിന്റെ വലിപ്പം
ഇന്ന് ചർച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയങ്ങളിലൊന്ന് പബ്ലിക് സർവീസ് കമ്മീഷന്റെ ഭരണസംവിധാനത്തിന്റെ വലിപ്പമാണ്. കേരളത്തിലെ കമ്മീഷന്റെ ഭരണസംവിധാനം യഥാർഥ ജോലിഭാരം കണക്കിലെടുക്കുമ്പോൾ ആവശ്യത്തിലധികം വലുതാണെന്ന വിമർശനം ഉയരാറുണ്ട്. അതിനാൽ ഓരോ ഭരണഘടനാ സ്ഥാപനവും തങ്ങളുടെ സംഘടനാ ഘടനയും ജീവനക്കാരുടെ എണ്ണവും യഥാർഥ ആവശ്യത്തിനനുസരിച്ചാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അനിവാര്യമാണ്.
നിയമന രീതി
മറ്റൊരു പ്രധാന വിഷയമാണ് പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്ന രീതി. ഭരണഘടനാപരമായി നിയമനം ഗവർണറുടെ പേരിലാണെങ്കിലും പ്രായോഗികമായി അത് സർക്കാരിന്റെ ഉപദേശപ്രകാരമാണ് നടക്കുന്നത്. അതിനാൽ ഭരണകക്ഷിയുടെ രാഷ്ട്രീയ പരിഗണനകൾ നിയമനങ്ങളിൽ സ്വാധീനം ചെലുത്തുന്നുവെന്ന വിമർശനം ഉയരാറുണ്ട്. നിയമന പ്രക്രിയ സുതാര്യമല്ലെങ്കിൽ, നിയമനം യോഗ്യതയേക്കാൾ രാഷ്ട്രീയ അടുപ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന സംശയം ജനങ്ങളിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒരു ഭരണഘടനാ സ്ഥാപനത്തിന് അത് നല്ലതല്ല. അതിനാൽ ചെയർമാന്റെയും അംഗങ്ങളുടെയും നിയമനത്തിന് വ്യക്തമായ യോഗ്യതാ മാനദണ്ഡങ്ങൾ നിയമത്തിലൂടെ നിശ്ചയിക്കേണ്ട സമയമായിരിക്കുന്നു.
ഭരണപരിചയം, നീതിന്യായ രംഗത്തെ അനുഭവം, വിദ്യാഭ്യാസ മേഖലയിലെ മികവ്, ഭരണഘടനാ നിയമത്തെക്കുറിച്ചുള്ള അറിവ്, പൊതുഭരണ രംഗത്തെ പരിചയം തുടങ്ങിയ യോഗ്യതകൾ അടിസ്ഥാനമാക്കി നിയമനം നടത്തണം.
ശക്തമായ സാമ്പത്തിക നിയന്ത്രണം
സാമ്പത്തിക അച്ചടക്കവും മറ്റൊരു പ്രധാന വിഷയമാണ്. പബ്ലിക് സർവീസ് കമ്മീഷൻ വർഷംതോറും വലിയ തോതിൽ പൊതുപണം ചെലവഴിക്കുന്ന സ്ഥാപനമാണ്. പരീക്ഷകൾ നടത്തൽ, സാങ്കേതിക സേവനങ്ങൾ വാങ്ങൽ, കെട്ടിടങ്ങൾ, ജീവനക്കാർ, ഭരണച്ചെലവുകൾ എന്നിവയെല്ലാം വലിയ സാമ്പത്തിക ഇടപാടുകളാണ്. അതിനാൽ ധൂര്ത്തും അനാവശ്യ ചെലവുകളും വൻ അഴിമതികളും ഇല്ലാതാക്കാൻ ശക്തമായ സാമ്പത്തിക നിയന്ത്രണ സംവിധാനങ്ങൾ ആവശ്യമാണ്. കൃത്യമായ ഓഡിറ്റ്, സുതാര്യമായ ടെൻഡർ നടപടികൾ, ഡിജിറ്റൽ സാമ്പത്തിക നിയന്ത്രണം, പ്രധാന ചെലവുകളുടെ പൊതുവിവരണം, സ്വതന്ത്ര പ്രകടന വിലയിരുത്തൽ എന്നിവ നിർബന്ധമാക്കണം.
നവീകരിക്കണം
റിക്രൂട്ട്മെന്റ് സംവിധാനവും കാലത്തിനനുസരിച്ച് നവീകരിക്കണം. പരീക്ഷാ സുരക്ഷ, ചോദ്യപേപ്പറുകളുടെ രഹസ്യസ്വഭാവം, ബയോമെട്രിക് പരിശോധന, ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം, താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കൽ, പരാതികൾക്ക് സമയബന്ധിത പരിഹാരം, വിദഗ്ധരുടെ സ്വതന്ത്ര പരിശോധന തുടങ്ങിയ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണം.
ഇതോടൊപ്പം ഓരോ വർഷവും കമ്മീഷൻ ഒരു വാർഷിക പ്രവർത്തന റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. എത്ര പരീക്ഷകൾ നടത്തി, എത്ര നിയമനങ്ങൾ നടന്നു, എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, എത്ര പരാതികൾ ലഭിച്ചു, എത്ര കേസുകൾ കോടതിയിലുണ്ട്, സാമ്പത്തിക ഓഡിറ്റിലെ കണ്ടെത്തലുകൾ എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. ഈ റിപ്പോർട്ടുകൾ നിയമസഭയിൽ ചർച്ച ചെയ്യുകയും വേണം.
പ്രവർത്തനക്ഷമത വിലയിരുത്തണം
കമ്മീഷന്റെ പ്രവർത്തനക്ഷമതയും ഭരണസംവിധാനവും സ്വതന്ത്ര ഏജൻസികൾ ഇടയ്ക്കിടെ വിലയിരുത്തണം. ജീവനക്കാരുടെ എണ്ണം, ഭരണച്ചെലവ്, സാങ്കേതിക സംവിധാനങ്ങൾ എന്നിവ യഥാർഥ ആവശ്യങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിക്കണം. ഭരണഘടനാ പദവി ലഭിച്ചു എന്നത് ഒരു സ്ഥാപനത്തെ വിലയിരുത്തലിൽനിന്ന് ഒഴിവാക്കാനുള്ള കാരണമാകരുത്.